മലപ്പുറം: സി പി എം ബന്ധം അവസാനിപ്പിച്ച് താൻ രൂപീകരിക്കുന്ന ഡെമോക്റാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള (ഡിഎംകെ) എന്ന സംഘടന രാഷ്ട്രീയ പാർട്ടിയല്ലെന്നും നിലവില്‍ സാമൂഹ്യ കൂട്ടായ്മയാണെന്നും വ്യക്തമാക്കി പിവി അൻവർ.
മഞ്ചേരിയില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലടക്കം മത്സരിക്കുമെന്നും എന്നാല്‍ സംഘടനയുടെ ഇപ്പോഴത്തെ പേരിലാകുമോ അതെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങള്‍ ഉയർത്തിക്കാട്ടി മുന്നോട്ട് പോകും.
എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാം. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകല്‍ സൂര്യവെളിച്ചമുണ്ട്. എന്നാല്‍ രാത്രി ടോർച്ച് വെളിച്ചം വേണം. അതുകൊണ്ടാണ് ടോർച്ച് സംഘടനയുടെ പേരിന് ഒപ്പം വച്ചത്.
അർജുനും മനാഫും മതേതരത്വത്തിന്റെ പ്രതീകമാണ്. എനിക്ക് മേലെ വർഗീയതയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫിന്റെയും അർജുന്റെയും ചിത്രം ബോർഡുകളില്‍ വച്ചത്. സ്വന്തം നാടായത് കൊണ്ടാണ് മഞ്ചേരിയില്‍ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചത് . വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടം’ അൻവർ പറഞ്ഞു.
