തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തൃശ്ശൂർ മുതല്‍ കാസർകോട് വരെ ഓറഞ്ച് അലർട്ടും ഇടുക്കി മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും.
കാലവർഷം കലിതുള്ളിയെത്തിയതോടെ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.
അതിശക്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്താകെ ഇന്നലെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. കാസർകോട് ആദൂരില്‍ കനത്ത മഴയില്‍ വീടിന്റെ മതില് ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ദാരുണമായി മരണപ്പെട്ടു. തൃശ്ശൂർ മണലൂരില്‍ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ് വിഷ്ണു എന്ന യുവാവാണ് മരിച്ചത്.
എറണാകുളം പട്ടിമറ്റത്ത് കൂട്ടുകാരോടൊപ്പം ചിറയില്‍ കുളിക്കാനിറങ്ങിയ കൊല്ലം മയ്യനാട് സ്വദേശിയായ നബീല്‍ എന്ന വിദ്യാർത്ഥിയും വെള്ളത്തില്‍ മുങ്ങിമരിച്ചു. മറ്റൊരു ദാരുണ അപകടമുണ്ടായത് കോഴിക്കോട് ജില്ലയിലാണ്. കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. ഫാർമസിസ്റ്റായ രമ്യ, ഇവരുടെ ഏഴ് വയസുകാരനായ മകൻ ശിവാനന്ദ് എന്നിവരാണ് പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ജീവൻ വെടിഞ്ഞത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വ്യാപക നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തില്‍ വലിയ തോതിലുള്ള ജാഗ്രതാ നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
