കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം

എച്ച്എംടി വനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം കാണാതായ സൂരജ് ലാമയുടെതെന്ന് സ്ഥിരീകരണം. ഹൈദരാബാദ് എഫ്എസ്എലില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് മരിച്ചത് സൂരജ് ലാമയാണെന്ന് വ്യക്തമായിരിക്കുന്നത്. മരിച്ചത് സൂരജ് ലാമയാണെന്ന് സ്ഥിരീകരിച്ച വിവരം പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പിതാവിന്റെ മരണത്തിനു കാരണം സിസ്റ്റത്തിന് സംഭവിച്ച പരാജയം എന്ന് സൂരജ് ലാമയുടെ മകന്‍ സാന്റോണ്‍ ലാമ പറഞ്ഞു. രണ്ട് മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഡിഎന്‍എ ഫലം വന്നത്. നവംബര്‍ 30നാണ് എച്ച്എംടിക്ക് സമീപത്ത് നിന്ന് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കുവൈറ്റില്‍ നിന്ന് ഡിപോര്‍ട്ട് ചെയ്ത വ്യവസായി സൂരജ് ലാമ കൊച്ചിയില്‍ എത്തിയത്. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സൂരജ് ലാമ അവിടെ നിന്ന് എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആര്‍ക്കും ഉത്തരമിലായിരുന്നു.

ഒടുവില്‍ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തന്റെ പിതാവിന് സംഭവിച്ച ദുര്‍വിധി ഇനി ആവര്‍ത്തിക്കരുതെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും സാന്റോണ്‍ ലാമ പറഞ്ഞു. സൂരജ് ലാമയുടെ മകന്‍ നല്‍കിയ ഹെബിയസ് കോര്‍പ്പസ് പരിഗണിച്ച ഹൈക്കോടതി സിസ്റ്റത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. കൊച്ചിയില്‍ തന്നെ സംസ്‌കരിക്കാനാണ് തീരുമാനം.