15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കുമായി യുഎഇ; തീരുമാനം കൈക്കൊള്ളുന്ന ആദ്യ ​ഗൾഫ് രാജ്യം

ദുബായ് : 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് യുഎഇ കാബിനറ്റ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 15നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കർശനമായ നിയന്ത്രണങ്ങളോടെ മാത്രമെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമുണ്ടായിരിക്കൂ. 2024ൽ നടന്ന ഒരു സർവേ പ്രകാരം യുഎഇയിലെ കുട്ടികൾ പ്രതിദിനം ശരാശരി മൂന്ന് മണിക്കൂറോളമാണ് സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നത്. കുട്ടികളിലെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠന വൈകല്യങ്ങൾ, ചില സന്ദർഭങ്ങളിൽ സംസാരിക്കാനുള്ള വൈകൽ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎഇ സർക്കാരിന്റെ ശക്തമായ ഇടപെടൽ.

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങാനോ, ഉപയോഗിക്കാനോ, അതിന്റെ പൂർണ്ണമായ ഫീച്ചറുകൾ ലഭ്യമാക്കാനോ അനുമതിയുണ്ടായിരിക്കില്ല. 15നും 16നും ഇടയിൽ പ്രായമുള്ളവർക്ക് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമെ സമൂഹമാധ്യമങ്ങളിൽ പ്രവേശനം അനുവദിക്കൂ. പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുക, ഉയർന്ന അപകടസാധ്യതയുള്ള ഫീച്ചറുകൾ ഒഴിവാക്കുക, ഉപയോഗ സമയം പരിമിതപ്പെടുത്തുക, മാതാപിതാക്കൾക്ക് നിയന്ത്രിക്കാനുള്ള ‘പാരന്റൽ കൺട്രോൾ’ ടൂളുകൾ ലഭ്യമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിൽ യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പാത പിന്തുടർന്നാണ് യുഎഇയും ഇപ്പോൾ ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.