ഷെയർ ട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ 500 ശതമാനത്തിൽ അധികം ഇരട്ടി പണം; 1 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

വിയ്യൂർ: ഷെയർ ട്രേഡിങ്ങ് വഴി പണം നിക്ഷേപിച്ചാല്‍ 500 ശതമാനത്തിലധികം ഇരട്ടി പണം ലാഭിക്കാം എന്നു വിശ്വസിപ്പിച്ച്‌ വിയ്യൂർ സ്വദേശിയുടെ ഒരു കോടിയിലധികം പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേർ അറസ്റ്റില്‍.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫൈസല്‍. കെ (26) , ഖാദർ ഷെരീഫ് (37) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിഐഎൻവി എന്ന കമ്ബനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ് വിയ്യൂർ സ്വദേശിക്ക് കോള്‍ വരികയായിരുന്നു.
ഷെയർ ട്രേഡിങ്ങിനെ കുറിച്ച്‌ സംസാരിക്കുകയും ഓണ്‍ലൈൻ വഴി ക്ളാസ് എടുത്തുകൊടുത്ത് ഷെയർ ട്രേഡിങ്ങിനെ കുറിച്ച്‌ വിശ്വസിപ്പിക്കുകയും ചെയ്തു.
500 ശതമാനം നേട്ടമുണ്ടാക്കാം എന്ന് ഉറപ്പുനല്‍കി വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനില്‍ നിന്നും 1,24,80,000 രൂപയാണ് തട്ടിപ്പുനടത്തിയത്.
ഇക്കാര്യത്തിന് സിറ്റി സൈബർ ക്രൈം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസിൻെറ നിർദ്ദേശപ്രകാരം കേസിൻെറ അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിലേക്ക് കൈമാറുകയായിരുന്നു.
പിന്നീടുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്. അന്വേഷണത്തില്‍ പ്രതിയായ മുഹമ്മദ് ഫൈസലിൻെറ സുഹൃത്തായ ഒരു വിദ്യാർത്ഥിനിയുടെ അക്കൌണ്ടിലേക്കാണ് പണം അയച്ചതെന്ന് കണ്ടെത്തിയിരുന്നു.

വിദ്യാർത്ഥികളുടെ അക്കൌണ്ട് സൈബർതട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ തൃശൂർ സിറ്റി പോലീസ് ബോധവത്ക്കരണം നല്‍കിയിരുന്നു.
സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ വൈ നിസാമുദ്ദീൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സബ് ഇൻസ്പെ്കടർമാരായ ജയപ്രദീപ്, കെ എസ് സന്തോഷ്, സുധീപ്, അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർ ജെസ്സി ചെറിയാൻ, സിവില്‍ പോലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു.