കോഴിക്കോട്: താമരശ്ശേരിയില്‍ സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക നീക്കവുമായി പൊലീസ്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തില്‍ പിടിയിലായ അഞ്ചു വിദ്യാർത്ഥികള്‍ക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇത്.
ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളില്‍ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം.
സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവൻ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും.
