ശബരിമലയിലെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത് ; തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് സ്റ്റാലിൻ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

ചെന്നൈ : ശബരിമല വിഷയത്തില്‍ പ്രതികരിച്ച്‌ തമിഴ്‌നാട്. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ കേരള ചീഫ് സെക്രട്ടറി വി വേണുവുമായി ഫോണില്‍ ചര്‍ച്ച നടത്തി. മതിയായ അടിസ്ഥാന സൗകര്യവും സുരക്ഷയും ഒരുക്കുമെന്ന് കേരള സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിച്ചു.

അതേസമയം, ശബരിമലയില്‍ പതിനെട്ടാം പടിക്ക് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കല്‍ത്തൂണുകള്‍ തീര്‍ത്ഥാടകരെ കയറ്റിവിടുന്നതിന് ബുദ്ധിമുട്ടാകുന്നെന്ന് പൊലീസ് പരഞ്ഞിരുന്നു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പതിനെട്ടാം പടി വഴി തീര്‍ത്ഥാടകരെ കയറ്റുന്നതില്‍ പൊലീസിന് വേഗത പോരെന്ന ദേവസ്വം ബോര്‍ഡിന്റെ വിമര്‍ശനം ഉയരുമ്പോഴാണ് പൊലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്.

കൊത്തുപണികളോടെയുള്ള കല്‍ത്തൂണുകള്‍ക്ക് മുകളില്‍ ഫോളിംഗ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. പുതിയ മേല്‍ക്കൂര വന്നാല്‍ പൂജകള്‍ സുഗമമായി നടത്താൻ സാധിക്കും. ഇതോടൊപ്പം സ്വര്‍ണം പൂശിയ പതിനെട്ടാം പടിയുടെ സംരക്ഷണവും ഉറപ്പാക്കാം. ഇതായിരുന്നു ഉദ്ദേശമെങ്കില്‍ ഇപ്പോള്‍ അപൂര്‍ണമായി നില്‍ക്കുന്ന ഈ തൂണുകള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് പൊലീസ് പറയുന്നത്.