‘കുട്ടികളോട് ഇങ്ങനെ പെരുമാറിയാല്‍ കയ്യും കാലും തല്ലിയൊടിക്കും, വിയ്യൂരില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്’; ചാലക്കുടിയില്‍ എസ് ഐയ്‌ക്ക് നേരെ ഭീഷണി പ്രസംഗവുമായി എസ് എഫ് ഐ നേതാവ്

തൃശൂര്‍: ചാലക്കുടിയില്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ എസ്.ഐയ്‌ക്കെതിരെ ഭീഷണി പ്രസംഗവുമായി എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി നേതാവ്.

ചാലക്കുടി സബ് ഇൻസ്‌പെക്‌ടര്‍ അഫ്‌സലിനെതിരെയാണ് എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ഹസൻ മുബാറക്ക് ആക്രമിക്കുമെന്ന് സൂചന നല്‍കി പ്രസംഗിച്ചത്.

‘കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാല്‍ രണ്ടുകൈയും കാലും തല്ലിയൊടിക്കും. വിയ്യൂരില്‍ കിടന്നാലും കണ്ണൂരില്‍ കിടന്നാലും പൂ‌ജപ്പുര കിടന്നാലും ഞങ്ങള്‍ക്കത് പുല്ലാണ്. ഏതെങ്കിലും ജയില്‍ കാണിച്ചോ ലാത്തികാണിച്ചോ എസ്‌എഫ്‌ഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ്.’ ഹസൻ മുബാറക്ക് പറഞ്ഞു.

എസ്.ഐ. അഫ്‌സലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക, പൊലീസ് നരനായാട്ടില്‍ പ്രതിഷധിക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് എസ്.എഫ്.ഐ ചാലക്കുടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെയാണ് ഭീഷണി പ്രസംഗം ഹസൻ മുബാറക്ക് നടത്തിയത്.