പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത് സമാധാനം സ്ഥാപിക്കാൻ; സുഖമില്ലാത്ത സുധാകരനെ കൊണ്ടുവന്ന് കല്ലേറും അടിപിടിയും ഉണ്ടാക്കണമായിരുന്നോ എന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ഡി.ജി.പി ഓഫീസിലേക്ക് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ.

കോണ്‍ഗ്രസ് നേതാക്കള്‍ അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്നും മുളകുപൊടി എറിഞ്ഞപ്പോള്‍ സമാധാനം സ്ഥാപിക്കാനാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതെന്നും ജയരാജൻ പറഞ്ഞു. സുഖമില്ലാത്ത സുധാകരനെ വിളിച്ചുകൊണ്ടുവന്ന് കല്ലേറും അടിപിടിയുമുണ്ടാക്കേണ്ട് കാര്യമുണ്ടായിരുന്നോ എന്നും ഇ.പി. ജയരാജൻ ചോദിച്ചു.

മാര്‍ച്ച്‌ ആരംഭിച്ചതു തന്നെ റോഡുമുഴുവൻ അഴിഞ്ഞാടിയാണ്. വടിയും കമ്ബിവടിയും ആര്‍.എസ്.എസുകാര്‍ ഉപയോഗിക്കുന്നതു പോലെയുള്ള വാളുകളും ഉപയോഗിച്ച്‌ റോഡില്‍ കാണുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി.

ഇരുവശവുമുള്ള ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ച ഭ്രാന്തുപിടിച്ച തരത്തിലുള്ള പ്രകടനമായാണ് ഡി.ജി.പി ഓഫീസിന് മുന്നിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ തന്നെ പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് പരമാവധി സംയമനം പാലിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായാല്‍ അഴിഞ്ഞാടാൻ അനുവദിക്കണോയെന്നും ഇ പി ചോദിച്ചു.

പൊലീസിന് നേരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കേണ്ടി വരും. പറങ്കിപ്പൊടി വ്യാപകമായി മുട്ടയില്‍ നിറച്ചുകൊണ്ടുവന്നു. സമാധാനം സ്ഥാപിക്കാൻ പൊലീസിന് കണ്ണീര്‍ വാതകം ഉപയോഗിക്കേണ്ടി വന്നു. ഇതേതുടര്‍ന്ന് ചിലര്‍ക്ക് തലകറക്കവും എരിച്ചിലുമുണ്ടാകും.