ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടര്‍ മോഷ്ടിച്ചത് കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ പോയ തക്കത്തിന്; പ്രതി പൊലീസ് പിടിയില്‍; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണം

തിരുവനന്തപുരം: റബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ പോയ തക്കത്തിന് ഹോണ്ടആക്ടിവ സ്കൂട്ടര്‍ മോഷ്ടിച്ച പ്രതി പൊലീസ് പിടിയില്‍.

പാറശ്ശാല, അഞ്ചാലിക്കോണത്ത് ടാപ്പിംഗ് തൊഴിലാളിയുടെ മോഷ്ടിച്ചതിന് അയിര സ്വദേശിയായ ബിനുവിനെ (40) യാണ് പാറശാല പൊലീസ് പിടികൂടിയത്. അഞ്ചാലിക്കോണം സ്വദേശിയായ ശശിയുടെ സ്കൂട്ടര്‍ ആണ് മോഷണം പോയത്.

ശശി റബര്‍ ടാപ്പിങ്ങിനായി സ്കൂട്ടറില്‍ എത്തിയ ശേഷം ടാപ്പിഗ് ജോലികളില്‍ ഏര്‍പ്പെടുന്നതിന് ഇടയില്‍ ഇദ്ദേഹത്തിൻ്റെ കാലില്‍ പരുക്ക് പറ്റിയിരുന്നു. തുടര്‍ന്ന് സ്കൂട്ടര്‍ സമീപത്ത് പാര്‍ക്ക് ചെയ്ത ശേഷം മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു പോയി.

ഇത് ശ്രദ്ധയില്‍പ്പെട്ട ബിനു ശശിയുടെ ഹോണ്ട ആക്ടീവ സ്കൂട്ടറുമായി മുങ്ങുകയായിരുന്നു. അടുത്ത ദിവസം ശശി സ്കൂട്ടര്‍ എടുക്കാൻ എത്തിയപ്പോഴാണ് സ്കൂട്ടര്‍ മോഷണം പോയതായി അറിഞ്ഞത്. ഉടൻ പാറശ്ശാല പൊലീസില്‍ പരാതി നല്‍കി.

പാറശാല പൊലീസ് സി സി ടി വി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ആണ് ബിനു സ്കൂട്ടറുമായി പോകുന്നത് വ്യക്തമായത്. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ബിനുവിനെ പിടികൂടുകയായിരുന്നു.