സോഷ്യല്‍ മീഡിയ വഴി പരിചയം, പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ 24കാരനായ യുവാവിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു

ആലുവ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലം ഇടവട്ടം വള്ളിമണ്‍ രഞ്ജിനി ഭവനില്‍ പ്രണവ് പ്രകാശ് (24)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കി ആലുവയിലെ ലോഡ്ജിലും മറ്റിടങ്ങളിലും കൊണ്ടുപോയി ബലമായി പീഡിപ്പിക്കുകയായിരുന്നു. മെയ്‌ മാസത്തിലാണ് കേസിൽ പരാതി നൽകിയത്. കേസെടുത്തതറിഞ്ഞ് ഇയാള്‍ ഒളിവില്‍പ്പോയി.

ഫോണ്‍ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ബം​ഗ്ളൂരുവില്‍ നിന്നാണ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത് കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഡി.വൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ എം. എം മഞ്ജു ദാസ് , ഇൻസ്പെക്ടർമാരായ എസ്.എസ് ശ്രീലാല്‍, പി.എസ് മോഹനൻ, പി.ജി അനില്‍കുമാർ സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ ,കെ.എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.