ന്യൂഡല്‍ഹി: വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം നടപ്പാക്കല്‍ ഉള്‍പ്പെടെ 12 ആവശ്യങ്ങളുമായി കർഷകരുടെ സമരം നാലാം ദിവസത്തില്‍.സമരം കടുപ്പിക്കാൻ കൂടുതല്‍ ജനങ്ങേളാട് ഹരിയാന അതിർത്തിയിലേക്കെത്താൻ കർഷക നേതാക്കള്‍ ആവശ്യപ്പെട്ടു. അതിർത്തി കടക്കാൻ ഹരിയാന പൊലീസ് അനുവദിക്കാതിരുന്നതോടെയാണ് ഓരോ ഗ്രാമങ്ങളില്‍നിന്നും 100 പേരെ കർഷകർ നിലവില്‍ തമ്ബടിച്ച ശംഭു, കനൗരി പ്രദേശങ്ങളിലേക്കെത്താൻ നേതാക്കള്‍ അഭ്യർഥിച്ചത്. സമരം അവസാനിപ്പിക്കാനുള്ള സർക്കാറിന്റെ അനുനയ നീക്കവും സജീവമാണ്.
വ്യാഴാഴ്ച സമരം സമാധാനപരമായിരുന്നു. കേന്ദ്രസർക്കാർ വൈകീട്ട് ചർച്ചക്ക് വിളിച്ച സാഹചര്യത്തില്‍ പഞ്ചാബില്‍നിന്നുള്ള കർഷകർ ഹരിയാന പൊലീസുമായി ഏറ്റുമുട്ടിയില്ല. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവരാണ് സമരക്കാരുമായി ചർച്ച നടത്തിയത്. സെക്ടർ 26ലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ നടന്ന ചർച്ചയില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ത് മാനും പങ്കെടുത്തു. ഇരുപക്ഷവും തമ്മില്‍ നടക്കുന്ന മൂന്നാം റൗണ്ട് ചർച്ചയാണ് ഇത്.
പൊലീസ് കണ്ണീർവാതക ഷെല്ലുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ മാത്രം ബാരിക്കേഡുകള്‍ തകർത്ത് മുന്നോട്ട് പോയാല്‍ മതിയെന്ന് നേതാക്കള്‍ കർഷകരെ അറിയിച്ചു. ചർച്ച വിജയിച്ചില്ലെങ്കില്‍ എല്ലാ തടസ്സവും മറികടന്ന് ദില്ലി ചലോ മാർച്ച് തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി പഞ്ചാബില്‍ കർഷകർ നാല് മണിക്കൂർ ട്രെയിൻ തടഞ്ഞിട്ടു. വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതല്‍ നാല് മണിവരെ ആയിരുന്നു ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹൻ വിഭാഗം ട്രെയിൻ തടയല്‍ സമരം നടത്തിയത്. ഏതാനും സ്റ്റേഷനുകളുടെ പ്രവർത്തനവും തടസ്സപ്പെടുത്തി. സമരത്തെ തുടർന്ന് ഏതാനും ട്രെയിനുകള്‍ റദ്ദാക്കുകയും പാതിവഴിയില്‍ അവസാനിപ്പിക്കുകയുംചെയ്തു. പഞ്ചാബിലെ പട്യാല, സംഗ്രൂർ, ഫത്തേഗഢ് സാഹിബ് ജില്ലകളിലെ പലയിടത്തും
വെള്ളിയാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, ജിൻഡ്, ഹിസാർ, ഫത്തേബാദ്, സിർസ ജില്ലകളില്‍ മൊബൈല്‍ ഇന്റർെനറ്റ്, കൂട്ട എസ്.എം.എസ് സേവനങ്ങള്‍ നേരത്തേ റദ്ദാക്കിയിരുന്നു. ഹരിയാന പൊലീസ് അതിർത്തി കടന്ന് ഷെല്ലാക്രമണം നടത്തിയതിനെതിരെ പഞ്ചാബ് സർക്കാർ രംഗത്തുവന്നത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി.
