ശബരിമല: പതിനെട്ടാം പടിയില്‍ പൊലീസിന്റെ ബലപ്രയോഗം എന്ന പരാതി ഉയർന്നതിന് പിന്നാലെ പടി ഡ്യൂട്ടിയില്‍ അടിമുടി മാറ്റം.
തീർഥാടക തിരക്ക് ഏറുന്ന സമയങ്ങളില്‍ പടി ഡ്യൂട്ടിയുടെ ചുമതല ഇന്ത്യൻ റിസർവ് ബറ്റാലിയനെ ( ഐ. ആർ.ബി ) ഏല്‍പ്പിച്ചു. പൊലീസിന്റെ ഉന്തിലും തള്ളിലും പെട്ട് പതിനെട്ടാം പടിയില്‍ വീണ് കട്ടികളും വയോധികരുമായ തീർഥാടകർക്ക് പക്കേല്‍ക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഇടപെട്ട ശബരിമല സ്പെഷ്യല്‍ കമീഷണർ കെ. ജയകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്നാണ് അടിയന്തിര നടപടി.
ഐ.ആർ.ബിയിലെ 90 അംഗ സംഘത്തെയാണ് പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മണ്ഡലപൂജ വരെയുള്ള ദിനങ്ങളില്‍ സന്നിധാനത്ത് തീർഥാടകരുടെ തിരക്ക് വർധിക്കുന്ന വേളകളില്‍ ഐ.ആർ.ബി സംഘമാവും പടിയുടെ ചുമതല നിർവഹിക്കുക.
പൊലീസിന്‍റെ രണ്ടാം ബാച്ചില്‍ പടി ഡ്യൂട്ടിയുടെ ചുമതല ഐ.ആർ.ബി സംഘത്തിന് ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റ പുതിയ ബാച്ചില്‍ ഐ.ആർ.ബി സംഘത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.
