പമ്പ: ശബരിമലയില്‍ തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാൻ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ അവസരം.
ഇന്നലെ മകരവിളക്ക് ദർശനം പൂർത്തിയാക്കിയവരില്‍ ബഹുഭൂരിഭാഗം പേരും സന്നിധാനത്ത് നിന്ന് മടങ്ങി.
മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ന് പുലർച്ചെ 3:30 മുതല്‍ വിർച്വല്‍ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയില്‍ നിന്ന് കടത്തി വിട്ടത്.
സ്പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്ക് മാത്രമേ തുടങ്ങൂ. മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായി ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം അറിയിച്ചിട്ടുണ്ട്.
അതേസമയം ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഇന്നലെ ആയിരങ്ങള്‍ മകര വിളക്ക് കണ്ടു. കഴിഞ്ഞ വർഷത്തേതില്‍ നിന്നും വ്യത്യസ്തമായി കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ മകര വിളക്ക് നല്ലപോലെ കാണാൻ കഴിഞ്ഞു. സന്നിധാനത്തു നിന്നും തൊഴുതു മടങ്ങിയവരും സത്രം, വള്ളക്കടവ് എന്നിവിടങ്ങളില്‍ നിന്ന് കല്‍നടയായി മകര വിളക്ക് കാണാനെത്തിയവരുമടക്കം ആറായിരത്തി അഞ്ഞൂറ്റ് ഇരുപത്തിയഞ്ച് പേരാണ് പുല്ലുമേട്ടില്‍ ഉണ്ടായിരുന്നത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്ന ഭക്തരില്‍ കൂടുതലും. ശരണം വിളിച്ചും ഭജന ഗാനങ്ങള്‍ ആലപിച്ചും മണിക്കൂറുകളാണ് ഇവർ പല്ലുമേട്ടിലെ മലമുകളില്‍ തമ്പടിച്ചത്. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ ശരണം വിളിച്ചും കർപ്പൂരം കത്തിച്ചും വരവേറ്റു.
