ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ കേസെടുത്ത് വിജിലൻസ് ; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

പത്തനംതിട്ട: ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വിറ്റ വകയില്‍ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നന്നെന്ന് വിജിലൻസ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

 

ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വിജിലൻസ് എസ്.പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. പരിശോധനയില്‍ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു.

 

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയില്‍ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നതാണ് കണ്ടെത്തല്‍. നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത ഭക്തർക്കാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുവാൻ അവസരമുള്ളത്. 100 മില്ലി ലിറ്ററിന്റെ കവറില്‍ 100 രൂപ വിലയ്ക്കാണ് ആടിയ ശിഷ്ടം നെയ്യ് വില്‍പന നടത്തുന്നത്.

 

നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനില്‍കുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വില്‍പ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടർന്നായിരുന്നു സസ്പെൻഷൻ