പാട്ടിൽ വീഴാതെ ആലത്തൂർ, രമ്യയുടെ പരിവേഷം ജനങ്ങൾ മറന്നു, എൽഡിഎഫ് തന്ത്രം ഫലിച്ചു, പൂജ്യത്തിൽ തൊടാതെ കെ രാധാകൃഷ്ണൻ കാത്തു

ആലത്തൂർ: തെരെഞ്ഞെടുപ്പിൽ ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്‌ണനാണ് എൽഡിഎഫിനെ കാത്തത്. 19,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണന്റെ ജയം. സിറ്റിംഗ് എംപിയായ യുഡിഎഫിന്റെ രമ്യ ഹരിദാസ് 3,79,231 വോട്ടാണ് നേടിയത്.

എൻഡിഎയുടെ ടി എൻ സരസുവിന് നേടാനായത് 1,86,441 വോട്ട് മാത്രം. ആലത്തൂർ പിടിക്കാൻ എൽഡിഎഫും കാക്കാൻ യുഡിഎഫും കനത്ത പോരാട്ടമാണ് നടത്തിയത്. ശക്തികേന്ദ്രമായ മണ്ഡലം കഴിഞ്ഞതവണ രമ്യ ഹരിദാസ് സ്വന്തമാക്കിയപ്പോൾ ജനകീയനെ ഇറക്കിയ എൽഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ കൃത്യമാവുകയായിരുന്നു.

രമ്യയുടെ യുവത്വം, സാധാരണക്കാരിയെന്ന പരിവേഷം, ഗായിക എന്നിവയായിരുന്നു വോട്ടർമാരിൽ സ്വാധീനമുണ്ടാക്കിയത്. എന്നാൽ ഈ സ്വാധീനം നിലനിർത്താൻ രമ്യക്കായില്ല. മണ്ഡലത്തിലെ പ്രവ‌ർത്തനങ്ങൾ രമ്യ ആവർത്തിച്ച് പറഞ്ഞിട്ടും വോട്ടർമാരെ വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ല .

കൈവിട്ട മണ്ഡലത്തെ തിരിച്ചുപിടിക്കനായി കെ രാധാകൃഷ്ണനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കി. ജനകീയൻ, പക്വമതി, മന്ത്രി, മുൻ സ്പീക്കർ, തിരഞ്ഞെടുപ്പിൽ ഇതുവരെ തോറ്റിട്ടില്ലാത്തയാൾ ഇതൊക്കെയാണ് പാർട്ടി പരിഗണിച്ചത്.

എന്നാൽ ചില പ്രാദേശിക കാര്യങ്ങളിൽ രാധാകൃഷ്ണനോട് ജനങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നു.