​മഴക്കാലം; മുൻകരുതലുകൾ വേഗത്തിലാക്കാൻ കോട്ടയം ജില്ലാ വികസന സമിതി തീരുമാനം; സ്‌കൂൾ വളപ്പുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യും; റോഡുകളുടെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശം

കോട്ടയം: മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.

വഴിയരികിലും പൊതുസ്ഥലങ്ങളും അപകടകരമായി നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പും മറ്റു വകുപ്പുകളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർദേശം നൽകി.

സ്‌കൂൾ വളപ്പുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. റോഡുകളുടെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കണം. ഇതിന് റണ്ണിംഗ് കോൺട്രാക്ടുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം.

തോടുകളിലെയും നദികളിലെയും തടസങ്ങൾ നീക്കാൻ അടിയന്തര നടപടിവേണം. പാടശേഖരങ്ങൾക്കു സമീപം താമസിക്കുന്നവർക്ക് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ വേണമെന്ന് യോഗം നിർദേശിച്ചു.

ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, ഈരാറ്റുപേട്ട നഗരസസഭ അധ്യക്ഷൻ വി.പി. നാസർ, എ.ഡി.എം. ലിറ്റി ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, നിയസമഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധി മോഹനചന്ദ്രൻ നായർ, ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രതിനിധി ടി.വി. സോണി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാ തല മേധാവികൾ എന്നിവർ പങ്കെടുത്തു.