സംസ്ഥാനത്തു കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, കാലവർഷക്കെടുതിയിൽ മരിച്ചത് 3 പേർ, കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്ജമാക്കാൻ നിർദേശം, കോട്ടയം–കുമരകം റോഡിൽ വിള്ളൽ, ഇടുക്കിയില്‍ 24 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.

പരീക്ഷകൾക്കു മാറ്റമില്ല. കാലവർഷക്കെടുതിയിൽ ബുധനാഴ്ച 3 പേർ മരിച്ചു. 3 ദിവസം കൂടി കാലവർഷം ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നു കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത വേണമെന്നു നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്ജമാക്കാൻ തഹസിൽദാർമാരോടു കലക്ടർ നിർദേശിച്ചു. അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ തദ്ദേശ ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി.

കേന്ദ്ര ജല കമ്മിഷന്റെ മാടമൺ, അയിരൂർ –കുരുടാമണ്ണിൽ എന്നിവിടങ്ങളിലെ കണക്കനുസരിച്ചു പമ്പാനദിയിലെ ജലനിരപ്പ് അപകടമേഖല കടന്നു. കല്ലൂപ്പാറയിലെ കണക്കനുസരിച്ച് മണിമലയാറ്റിലെ ജലനിരപ്പും അപകട മേഖലയ്ക്കും മുകളിലാണ്.

രണ്ട് നദികളിലും കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി. മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടനിരപ്പു കടന്നിട്ടില്ല.

കോട്ടയം–കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്ത് മീനച്ചിലാറിന്റെ തീരത്തു നിന്ന മരം ആറ്റിലേക്കു കടപുഴകി വീണു. കോട്ടയം–കുമരകം റോഡിൽ വിള്ളൽ രൂപപ്പെട്ടു. ആറ്റിലേക്കു മണ്ണിടിച്ചിലുമുണ്ടായി. ഇതുവഴി ഗതാഗതം നിയന്ത്രിച്ചു.

നെടുംകുന്നം ഇടവെട്ടാലിൽ തോട് കവിഞ്ഞ് സമീപത്തെ 9 വീടുകളിലും വെള്ളം കയറി. കനത്ത മഴയിൽ 2 വീടുകൾ തകർന്നു. കറുകച്ചാൽ – മണിമല റോഡിൽ കടയനിക്കാട് ക്ഷേത്രത്തിനു സമീപം കടപുഴകി വീണ മരം മുറിച്ച് നീക്കുന്നതിനിടെ പാമ്പാടി അഗ്നിരക്ഷാ യൂണിറ്റിലെ സീനിയർ ഫയർ ഓഫിസർ ആർ.രഞ്ജു (38)ന് മെഷീൻവാൾ കൊണ്ട് ഇടതുകാലിന്റെ മുട്ടിനു മുകളിൽ പരുക്കേറ്റു. ഇടുക്കിയില്‍ 24 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി.