ക്രൈസ്‌തവ സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; കാലങ്ങളായി ക്രൈസ്‌തവ സമൂഹം നല്‍കുന്ന സംഭാവനകള്‍ വലുതാണ്.

മാര്‍പാപ്പയെ കാണാൻ കഴിഞ്ഞത് അസുലഭ നിമിഷമെന്നും പ്രധനമന്ത്രി വ്യക്തമാക്കി. ക്രൈസ്തവര്‍ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിൻറെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പറഞ്ഞു.

രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് സഭാ പ്രതിനിധികള്‍ അറിയിച്ചു. ഫ്രാൻസിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ല. എങ്കിലും വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ദില്ലിയില്‍ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുങ്ങില്‍ പങ്കെടുത്തു.