പ്ലാസ്റ്റിക് ഉപയോഗം; സുപ്രധാന നടപടിയുമായി സര്‍ക്കാര്‍; പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി മന്ത്രി; ‘നടപടി ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പിഴ’

പാലക്കാട്: ഉപയോഗം കുറയ്ക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസൻസ് ലഭിക്കണമെങ്കില്‍ വേസ്റ്റ് ബിന്നുകള്‍ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെബ്രുവരി മുതല്‍ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് (പറക്കുളം) കുടുംബശ്രീ നിർമിക്കുന്ന തുണിസഞ്ചി വിതരണത്തിൻ്റെ ഉദ്ഘാടനവും വ്യാപാരികള്‍ക്കുള്ള വേസ്റ്റ് ബിന്നുകളുടെ വിതരണവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ബോധവത്കരണത്തിനൊപ്പം ശക്തമായ നിയമ നടപടികള്‍ കൂടി സ്വീകരിക്കുന്നതു വഴി മാത്രമേ പ്ലാസ്റ്റിക് എന്ന വിപത്തിനെ നേരിടാനാവൂ.

പ്ലാസ്റ്റിക്കിനെ നേരിടാന്‍ ഓരോരുത്തരും സഹകരിക്കണം. പാതയോരങ്ങളില്‍ പ്ലാസ്റ്റിക് തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കെ തിരെ പിഴ ചുമത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.