തിരുവനന്തപുരം: ആറുമാസമായി പണം നല്‍കുന്നില്ല, സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നല്‍കില്ലെന്ന് പമ്പുടമകള്‍.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ കരാറുകാര്‍ക്കും ഇന്ധനം നല്‍കിയ വകയില്‍ ലക്ഷങ്ങളാണ് പല പമ്പുടമകള്‍ക്കും കുടിശികയുള്ളത്. ഇത് നല്‍കാത്ത പക്ഷം ഇന്ധനം നല്‍കില്ലെന്നാണ് ഓള്‍ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് വ്യക്തമാക്കുന്നത്.
ഓരോ പമ്പിനും അഞ്ചുലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയാണ് കിട്ടാനുള്ളതെന്ന് ഉടമകള്‍ പറയുന്നു. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശികയുണ്ട്.
ജനുവരി ഒന്ന് മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്താനാണ് തീരുമാനം. ഇതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവും.
