‘കാണണമെന്നത് ഏറെ നാളത്തെ പ്രാര്‍ത്ഥന’; നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് യെമനില്‍ പോകാം; അനുമതി നല്‍കി ഹൈക്കോടതി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ കാണാൻ യെമനില്‍ പോകാൻ അമ്മയ്ക്ക് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി.

മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ പ്രേമകുമാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോള്‍ മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. അനുമതി നല്‍കുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. ഇത് പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ്.

മോചന ചര്‍ച്ചകള്‍ക്കായി യെമൻ സന്ദര്‍ശിക്കാൻ അനുവദിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.

യെമനില്‍ പോയി മകളെ സന്ദര്‍ശിക്കാൻ കോടതി അടിയന്തരമായി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്നും ചൂണ്ടിക്കാട്ടി.