യുവജനോത്സവത്തില്‍ പുറത്തു നിന്ന് ആളുകളെ മത്സരിപ്പിച്ചു; പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിനെതിരെ നടപടി

പത്തനംതിട്ട: സർവ്വകലാശാല യുവജനോത്സവത്തില്‍ വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്‌ പുറത്തുനിന്ന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയില്‍ നടപടി.

പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിനെതിരെയാണ് എം ജി സർവ്വകലാശാലയുടെ നടപടി. 25,000 രൂപ കോളേജിന് പിഴയിട്ട് സിൻഡിക്കേറ്റ് ഉത്തരവ് ഇറക്കി.

2020 ല്‍ തൊടുപുഴയില്‍ നടന്ന കലോത്സവത്തിലാണ് കോളേജിന് പുറത്തുള്ള ആളുകളെ മത്സരിപ്പിച്ചത്. ഈ സംഭവമാണ് വിവാദമായത്.

തുട‍ർന്ന് നടന്ന അന്വേഷണത്തില്‍ വ്യാജ തിരിച്ചറിയല്‍ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു.

പിഴ ഈടാക്കിയതിനൊപ്പം ഇനി ഇത്തരം നടപടി ആവർത്തിച്ചാല്‍ കോളേജിനെ കലോത്സവങ്ങളില്‍ നിന്ന് മാറ്റി നിർത്തുമെന്ന മുന്നറിയിപ്പും സിൻഡിക്കേറ്റ് നല്‍കിയിട്ടുണ്ട്.