ഇസ്രായേലിന്‍റെ ഫലസ്തീൻ ആക്രമണം: ഉത്കണ്ഠ രേഖപ്പെടുത്തി ബഹ്റൈൻ രാജാവും കുവൈത്ത് അമീറും

മനാമ: ഫലസ്തീൻ ജനതക്കുമേലുള്ള ഇസ്രായേലിന്‍റെ ആക്രമണത്തിലും നിരായുധരായ മനുഷ്യരെ ഇല്ലാതാക്കുന്ന നരഹത്യയിലും ഉത്കണ്ഠ രേഖപ്പെടുത്തി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫയും കുവൈത്ത് അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹും.കുവൈത്ത് അമീറിന്‍റെ ഔദ്യോഗിക ബഹ്റൈൻ സന്ദർശന വേളയിലാണ് ഇരുവരും വിഷയത്തില്‍ അഭിപ്രായം അറിയിച്ചത്.

ഇസ്രായേലിന്‍റെ സൈനിക പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും സാധാരണക്കാരായ മനുഷ്യരെ സംര‍ക്ഷിക്കണമെന്നും ഇരുവരും അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ ര‍ക്ഷാധികാരികളോടും ആഹ്വാനം ചെയ്തു. കൂടാതെ ഫലസ്തീൻ ജനതക്ക് ദുരിതാശ്വാസ സഹായമെത്തിക്കണമെന്നും അതിനായി മാനുഷിക സംഘടനകളെ പ്രാപ്തരാക്കാനും അഭ്യർഥിച്ചു.

ഫലസ്തീൻ വിഷയത്തില്‍ ദ്വിരാഷ്ട്രമെന്ന പരിഹാരമാർഗത്തെ സ്വീകരിക്കാനും ന്യായമായ ഒത്തുതീർപ്പിലേക്ക് കാര്യങ്ങളെ എത്തിക്കാനുമുള്ള ശ്രമങ്ങള്‍ ഊർജിതമാക്കാനും ഇരു നേതാക്കളും ആവശ്യപ്പെട്ടു.