റേഷൻകട തകര്‍ത്ത് അരി തിന്നുന്നത് പതിവാക്കി പടയപ്പ; ഭീതിയില്‍ നാട്ടുകാര്‍

ഇടുക്കി: പടയപ്പ എന്ന കാട്ടാനയുടെ ശല്യം നാള്‍ക്കുനാള്‍ വർദ്ധിച്ചുവരുന്നതില്‍ പൊറുതിമുട്ടിയിരിക്കുകയാണ് മൂന്നാർ നിവാസികള്‍.

പെരിയവാര പുതുക്കാട് ഡിവിഷനിലാണ് കഴിഞ്ഞ കുറച്ച്‌ ദിവസമായി പടയപ്പയുള്ളത്. പ്രദേശത്തെ കൃഷി നശുപ്പിച്ചതോടെ നാട്ടുകാര്‍ വനംവകുപ്പിനെ സമീപിച്ചു.

മൂന്നാർ പെരിയവര എസ്റ്റേറ്റില്‍ റേഷന്‍ കട തകര്‍ത്ത് അരി ഭക്ഷിച്ച്‌ ഭീതി പരത്തി രണ്ടാഴ്ച്ച മുമ്ബാണ് കാട്ടിലേക്ക് മടങ്ങിയത്. നാല് ദിവസം മുമ്ബാണ് വീണ്ടും തിരിച്ചെത്തിയത്.

അന്ന് മുതല്‍ പുതുക്കാട് ഡിവിഷനിലെ ജനവാസമേഖലയിലും തോട്ടത്തിലുമാണ് കാട്ടുകൊമ്ബനുള്ളത്. ആദ്യ ദിവസങ്ങളിലൊന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയില്ലെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല.

പ്രദേശത്തെ തോഴിലാളികള്‍ കൃഷി ചെയ്ത വാഴ പൂര്‍ണ്ണമായും നശുപ്പിച്ചു. പകല്‍ സമയത്ത് പോലും ജനവാസ മേഖലയിലിറങ്ങുന്നതിനാല്‍ ആളുകളിപ്പോള്‍ ഭീതിയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരമായി ആനയുടെ സാന്നിദ്ധ്യം ജനവാസ മേഖലയിലുണ്ട്. കഴിഞ്ഞ ദിവസം ഗ്യാപ് റോഡിലിറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കഴിഞ്ഞ മാസം ലാക്കാട് എസ്റ്റേറ്റില്‍ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു.

നാട്ടുകർ ബഹളംവെച്ചാണ് എല്ലാ തവണയും ആനയെ കാട്ടിലേക്ക് മടക്കി അയയ്ക്കുന്നത്. വനംവകുപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.