അൻവറിൻ്റെ സീറ്റ് മാറ്റും; ഭരണപക്ഷത്തിൻ്റെ അവസാനനിരയില്‍ പ്രതിപക്ഷത്തിൻ്റെ അടുത്തായി പുതിയ ഇരിപ്പിടം; ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടലിനും സാധ്യത; വിവാദങ്ങള്‍ക്കിടെ നാളെ മുതല്‍ നിയമസഭാ സമ്മളനം; അൻവർ വിവാദത്തിന് പുറമെ പൂരം കലക്കലും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടലുമെല്ലാം പ്രതിപക്ഷത്തിനുള്ള മികച്ച ആയുധങ്ങൾ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദ വിഷയങ്ങള്‍ ഒന്നൊന്നായി കത്തിപ്പടരുന്നതിനിടെ നാളെ മുതല്‍ നിയമസഭാ സമ്മേളനം.

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പി വി അൻവറും ഭരണപക്ഷവും തമ്മിലെ ഏറ്റുമുട്ടലാകും സഭയിലെ മുഖ്യ ആകർഷണം. പാർലമെൻ്ററി പാർട്ടിയില്‍ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് നല്‍കും. അൻവർ വിവാദത്തിന് പുറമെ പൂരം കലക്കലും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടലുമെല്ലാം പ്രതിപക്ഷത്തിനുള്ള മികച്ച ആയുധങ്ങളാണ്.

ഭരണപക്ഷത്തിൻ്റെ ചാവേറായിരുന്ന ആള്‍ മുഖ്യശത്രുവാകുന്ന രാഷ്ട്രീയക്കാഴ്ചക്കാകും ഇനി സഭാതലം സാക്ഷിയാകുക. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വെല്ലുവിളി അൻവർ സഭയിലും തുടരുമെന്നുറപ്പാണ്.

അൻവറിനെ സഭക്കുള്ളിലും ശക്തമായി പ്രതിരോധിക്കാനാണ് ഭരണപക്ഷതീരുമാനം. പാർലമെൻ്ററി പാർട്ടിയില്‍ നിന്ന് സഭ തുടങ്ങും മുൻപ് അൻവറിനെ മാറ്റാനാണ് നീക്കം. സ്പീക്കർക്ക് കൊടുക്കുന്ന കത്തിൻ്റെ അടിസ്ഥാനത്തില്‍ സിപിഎം ബ്ലോക്കില്‍ നിന്ന് അൻവറിൻ്റെ സീറ്റ് മാറും. ഭരണപക്ഷത്തിൻ്റെ അവസാനനിരയില്‍ പ്രതിപക്ഷത്തിൻ്റെ അടുത്തായിരിക്കും ഇരിപ്പിടം.

അടുത്തേക്കെത്തുന്ന അൻവറിൻ്റെ പറച്ചിലിലാണ് പ്രതിപക്ഷത്തിൻ്റെ വലിയ പ്രതീക്ഷ. അൻവർ ഉന്നയിച്ച വിവാദങ്ങളില്‍ തന്നെയാകും ആദ്യ അടിയന്തിരപ്രമേയനോട്ടീസ്. മലപ്പുറം പരാമർശം, പിആർ ബന്ധം എഡിജിപിക്കുള്ള സംരക്ഷണം. ആർഎസ്‌എസ് കൂടിക്കാഴ്ച അടക്കം മുഖ്യമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷ നിരക്ക് ഇഷ്ടം പോലെ വിഷയങ്ങള്‍.