ഇരട്ട പെൺക്കുഞ്ഞുങ്ങൾ ജനിച്ചതിൽ നിരാശ, പിന്നാലെ കൊടുക്രൂരത, ഇരട്ട കുട്ടികളെ തട്ടികൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി, കേസിൽ അച്ഛനും അമ്മൂമ്മയും ബന്ധുവും ഒളിവിൽ

ന്യൂഡൽഹി: ജനിച്ചത് ഇരട്ട പെൺക്കുട്ടികൾ. പിന്നാലെ നടന്നച് കൊടും ക്രൂരത. ഇരട്ട കുട്ടികളെ കൊന്നു കുഴിച്ചുമൂടി.

സംഭവത്തിൽ കുഞ്ഞുങ്ങളുടെ അച്ഛനായം നീരജ് സൊലാങ്കിയും ഇയാളുടെ അമ്മയും മ​റ്റൊരു ബന്ധുവും ഒളിവിൽ. ഹരിയാനയിലെ റോഹ്‌താക്ക് ആശുപത്രിയിൽ മേയ് 30നാണ് നീരജിന്റെ ഭാര്യയായ പൂജ സൊലാങ്കി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

പെൺകുഞ്ഞുങ്ങളായതുകൊണ്ട് നിരാശയിലായിരുന്നുവെന്നും ദിവസങ്ങളായി നീരജും കുടുംബവും കുഞ്ഞുങ്ങളെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

ജൂൺ ഒന്നിനാണ് പൂജയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് പോകാനാണ് യുവതി തീരുമാനിച്ചത്. ഇവർ ആശുപത്രിയിൽ നിന്നും പുറപ്പെടാനൊരുങ്ങിയപ്പോൾ നീരജും കുടുംബവും കാറിലെത്തി കുഞ്ഞുങ്ങളുമായി കടന്നുകളയുകയായിരുന്നു.

തുടർന്ന് പൂജയോട് മറ്റൊരു വാഹനത്തിൽ പിന്നാലെ വരാൻ നീരജ് ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയും കുടുംബവും യുവതിയെ കബളിപ്പിച്ച് മ​റ്റൊരു വഴിയിലൂടെ കടന്നുകളയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

പൂജയുടെ സഹോദരൻ നീരജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇവർ താമസിക്കുന്ന ഡൽഹിയിലെ സുൽത്താൻപുരിക്കടുത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതായി സഹോദരന് വിവരം ലഭിക്കുകയായിരുന്നു.

യുവതിയും കുടുംബവും പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസെത്തിയാണ് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ നീരജിന്റെ പിതാവായ വിജേന്തർ സൊലാങ്കിയെയും അറസ്​റ്റ് ചെയ്തു.

ബാക്കിയുളളവർക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.