മാനസികാവസ്ഥ പരിഗണിച്ചു; 16കാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി; 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കും

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി.

26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് അനുമതി.
പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയുള്ള വിദഗ്ധ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം.

നേരത്തെ അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാകും പെണ്‍കുട്ടിയുടെ ചികിത്സ.

ബലാത്സംഗക്കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ ഭ്രൂണത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഗർഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാല്‍ ജീവൻ നിലനിർത്താനാവശ്യമായ നടപടികളെടുക്കണമെന്നും പരിപാലനത്തിന് പെണ്‍കുട്ടിയോ കുടുംബമോ തയ്യാറായില്ലെങ്കില്‍ സർക്കാർ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ ഈ സാമ്പിളുകള്‍ കൃത്യമായി ഫോറൻസിക് സയൻസ് ലാബോറട്ടിക്ക് സൂക്ഷിക്കാനായി കൈമാറണമെന്നും കോടതി വ്യക്തമാക്കി.