‘ഇത്തവണ 650 മാര്‍ക്ക് പ്രതീക്ഷിച്ചു; പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ മനോവിഷമം’; നീറ്റ് ഉദ്യോഗാര്‍ഥി ജീവനൊടുക്കി

ജയ്പുർ: രാജസ്ഥാനിലെ സിക്കാറില്‍ നീറ്റ് ഉദ്യോഗാർഥി ജീവനൊടുക്കി.

ജുൻജുനു ജില്ലയിലെ ഗുധ ഗോഡ്ജി സ്വദേശിയായ പ്രദീപ് മേഘ്‍വാള്‍ (22) ആണ് മരിച്ചത്.

നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് പ്രദീപ് മാനസിക സംഘർഷത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മെഡിക്കല്‍ പഠനപ്രവേശന പരീക്ഷയായ നീറ്റിൻ്റെ പരിശീലനത്തിലായിരുന്നു പ്രദീപ്.

സിക്കാറിലെ പിപ്രാലി റോഡില്‍ വാടകയ്ക്ക് താമസിച്ചു കോച്ചിങ് കേന്ദ്രത്തില്‍ പോയി പഠിച്ചുവരികയായിരുന്ന പ്രദീപ്, ഇത്തവണത്തെ നീറ്റ് പരീക്ഷയ്ക്ക് 650ലധികം മാർക്ക് പ്രതീക്ഷിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനം ലഭിക്കുമെന്ന് പ്രദീപും കുടുംബവും പ്രതീക്ഷിച്ചിരിക്കെ പരീക്ഷ റദ്ദാക്കിയതോടെ യുവാവ് വിഷാദത്തിലാകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

വെള്ളിയാഴ്ച വീട്ടിലെ മുറിയിലാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൂത്തസഹോദരിയാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ആൻസർ കീ അനുസരിച്ച്‌ പ്രദീപ് 650ലധികം മാർക്ക് നേടി മെഡിക്കല്‍ പ്രവേശനം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പിതാവ് രാജേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി മകൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഇത്തവണ മികച്ച രീതിയില്‍ പരീക്ഷ എഴുതിയതാണെന്നും അദ്ദേഹം പറഞ്ഞു.