ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന് കമാൻഡിങ് ഓഫീസറായി വനിത വരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് നാവികസേനയുടെ യുദ്ധക്കപ്പലിന് ഒരു വനിതാ കമാൻഡിങ് ഓഫിസറെ ലഭ്യമാകുന്നത്. ഗോവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ഓഫീസറുടെ പേരും മറ്റുവിവരങ്ങളും നാവികസേനാദിനമായ ഡിസംബര്‍ നാലിന് പ്രഖ്യാപിക്കും. എക്‌സിക്യുട്ടീവ് ബ്രാഞ്ചില്‍ ഉള്‍പ്പെട്ട ലഫ്റ്റനന്റ് കമാൻഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥയ്ക്കാവും ചുമതല എന്നാണ് വിവരം.
പശ്ചിമ നാവിക കമാൻഡിന് കീഴിലുള്ള ഗോവയിലെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് വിഭാഗത്തിലുള്ള യുദ്ധക്കപ്പലിലാണ് വനിതാ കമാൻഡിങ് ഓഫീസര്‍ ചുമതലയേല്‍ക്കുന്നത്. ആറ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല്‍പ്പതംഗ നാവികരാണ് കപ്പലിലുണ്ടാവുക. യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും അന്തര്‍വാഹിനികളിലും എല്ലാ റോളിലും റാങ്കുകളിലും വനിതകളെത്തുമെന്ന് നാവികസേനാമേധാവി അഡ്‌മിറല്‍ ആര്‍ പറഞ്ഞു. 2019-ല്‍, ഇന്ത്യൻ സേനകളില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മിഷൻ ഉറപ്പാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് കര, നാവിക, വ്യോമ സേനകളില്‍ ഉന്നതസ്ഥാനങ്ങളിലേക്ക് വനിതകളെത്തുന്നത്.
