മുണ്ടക്കയം ​ന​ഗരത്തിലെ ​ഗതാ​ഗത കുരുക്ക്; പരിഹാരം കാണാൻ ഗതാഗത പരിഷ്കരണങ്ങള്‍ നടപ്പാക്കി, റോഡിന്‍റെ വശങ്ങളില്‍ അനധികൃത പാർക്കിംഗ് നിരോധിച്ചു, മുന്നറിയിപ്പ് സൂചനാ ബോർഡുകള്‍ സ്ഥാപിക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ, പരിഷ്ക്കാരങ്ങൾ ഒരു മാസത്തേക്ക്

മുണ്ടക്കയം: ക്രോസ്‌വേ പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിരോധനത്തില്‍ ​ഗതാ​ഗത കുരുക്ക് രൂക്ഷം. പരിഹാരം കാണുന്നതിന് ഗതാഗത പരിഷ്കരണങ്ങള്‍ നടപ്പാക്കി.

സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന ട്രാഫിക് കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്.

ദേശീയപാതയില്‍ വലിയപാലം മുതല്‍ പൈങ്ങനാ വരെയുള്ള റോഡിന്‍റെ വശങ്ങളില്‍ അനധികൃത വാഹന പാർക്കിംഗ് നിരോധിച്ചു, കോരുത്തോടുനിന്നു വരുന്ന ബസും വലിയ വാഹനങ്ങളും വണ്ടൻപതാല്‍, മുപ്പത്തഞ്ചാംമൈല്‍ വഴി മുണ്ടക്കയത്ത് എത്തിച്ചേരണം.

എരുമേലി ഭാഗത്തുനിന്നു ഹൈറേഞ്ചിലേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ വരിക്കാനി കവലയില്‍ നിന്നു തിരിഞ്ഞ് വണ്ടൻപതാല്‍ വഴി മുപ്പത്തഞ്ചാം മൈലിലെത്തണം, മുണ്ടക്കയം ബൈപാസ് പൂർണമായി ഉപയോഗിക്കുന്നതിന് ക്രോസ്‌വേ ജംഗ്ഷനിലും പൈങ്ങനായിലും രാവിലെ എട്ടു മുതല്‍ പത്തു വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെയും പോലീസിനെ നിയോഗിക്കും.

ചെറുവാഹനങ്ങള്‍ ടിബി ജംഗ്ഷനില്‍നിന്നു ലത്തീൻ പള്ളി ഗ്രൗണ്ടിലൂടെ ബൈപാസിലേക്ക് പ്രവേശിക്കുന്നതിന് അനുമതി വാങ്ങണം.

മുന്നറിയിപ്പ് സൂചനാ ബോർഡുകള്‍ സ്ഥാപിക്കുക, വലിയപാലം മുതല്‍ വരിക്കാനി കവല വരെയുള്ള റോഡ് കൈയേറ്റവും പാർക്കിംഗും ഒഴിവാക്കുക തുടങ്ങിയവയാണ് നിർദേശങ്ങള്‍.

ക്രോസ്‌വേ പാലം തുറന്നു നല്‍കുന്ന ഒരു മാസത്തേക്കാണ് ഗതാഗത പരിഷ്കരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.

മുണ്ടക്കയം പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ്, പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തു.