തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് തന്നെ എല്ലാവർക്കും കൃത്യമായി ശമ്പളം കൊടുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.
ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തില്‍ ആർക്കും ആശങ്ക വേണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുകയ്ക്ക് വേണ്ടി ഇടപെടാൻ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാർ സമ്മർദ്ദം ചെലുത്തിയില്ല. ശമ്പളം മുടങ്ങുമെന്ന വാർത്ത വന്നപ്പോള്‍ പ്രതിപക്ഷം ആഘോഷിച്ചു.
അങ്ങനെയാണ് ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് പറഞ്ഞത്. കഴിഞ്ഞവർഷം ആകെ ചെലവ് ട്രഷറി വഴി കൊടുത്തത് 22,000 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. 25,000 കോടിക്കു മുകളില്‍ ആയിരിക്കും ഈ വർഷത്തെ ആകെ ചെലവ്.
സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതല്‍ തുക ഈ വർഷം ട്രഷറി വഴി നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടുകള്‍ ഏറെയുണ്ടായി.
