പമ്പയില്‍ നിന്ന് പിടികൂടിയ കാട്ടുപന്നികളെ ലോറിയിലെത്തിച്ച്‌ മുണ്ടക്കയത്തിന് സമീപം കൊമ്പുകുത്തിയിൽ ജനവാസമേഖലകളില്‍ തുറന്നുവിട്ട് വനംവകുപ്പ്; വന്യജീവി ശല്യത്താല്‍ ജീവിതം വഴിമുട്ടിയ കോരുത്തോട് നിവാസികള്‍ക്ക് വനംവകുപ്പിന്റെ ഇരട്ടപ്രഹരം

മുണ്ടക്കയം: വന്യജീവി ശല്യത്താല്‍ ജീവിതം വഴിമുട്ടിയ കോരുത്തോട് നിവാസികള്‍ക്ക് വനംവകുപ്പിന്റെ ഇരട്ടപ്രഹരം.

ശബരിമല സീസണ്‍ തുടങ്ങുന്നതിന്റെ ഭാഗമായി പമ്പയില്‍ നിന്ന് പിടികൂടിയ കാട്ടുപന്നികളെ വനംവകുപ്പിന്റെ ലോറിയിലെത്തിച്ച്‌ ജനവാസമേഖലകളില്‍ ഇറക്കിവിട്ടെന്നാണ് പരാതി.

വനംവകുപ്പിന്റെ നടപടിക്കെതിരെ കോരുത്തോട്ടില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു. കഴിഞ്ഞദിവസം രാത്രിയില്‍ കോരുത്തോട്,പെരുവന്താനം പഞ്ചായത്തുകളുടെ പരിധിയില്‍വരുന്ന കൊമ്പുകുത്തി ചെന്നാപ്പാറ ഒന്നാം വളവിന് സമീപമാണ് പന്നികളെ കൂട്ടത്തോടെ ഇറക്കിവിട്ടത്.

മുപ്പതിലധികം പന്നിക്കുഞ്ഞുങ്ങള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പമ്പ ജ്യോതിയുടെ ലോറിയില്‍ കൊണ്ടുവന്ന പന്നികളെ ഇറക്കുന്നത് നാട്ടുകാരെത്തി തടയുകയും ചെയ്തിരുന്നു.

കഴിഞ്ഞവര്‍ഷം പമ്ബയില്‍ നിന്ന് പന്നികളെ ലോറിയിലെത്തിച്ച്‌ ഏഞ്ചല്‍വാലിയില്‍ ഇറക്കിവിട്ടതിനെതിരെ ജനരോക്ഷം വ്യാപകമായിരുന്നു. പ്രദേശത്തെ കപ്പ കൃഷി ഉള്‍പ്പെടെയുള്ളവ പന്നികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.