പുലി ഭീതിയില്‍ മുണ്ടക്കയം നിവാസികള്‍; പുലി വളര്‍ത്തുനായകളെ ആക്രമിച്ചെന്ന് നാട്ടുകാര്‍; പുലിയുടെ സാന്നിധ്യമില്ലെന്ന് വനം വകുപ്പ്

കോട്ടയം: കഴിഞ്ഞ രണ്ടു ദിവസമായി പുലിയെ പേടിച്ച്‌ പുറത്തിറങ്ങാന്‍ പോലും ഭയന്നിരിക്കുകയാണ് കോട്ടയം മുണ്ടക്കയം പശ്ചിമ നിവാസികള്‍.

വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായും ഇതോടൊപ്പം തങ്ങളുടെ അഞ്ച് വളര്‍ത്തുനായ്ക്കളെ ആക്രമിച്ചത് പുലിയാണെന്നും നാട്ടുകാര്‍ പറയുന്നു.
മുണ്ടക്കയം പശ്ചിമ വാര്‍ഡിലാണ് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. സുബ്രഹ്മണ്യന്‍, ബാബു, ഷാരോണ്‍, അനീഷ് എന്നിവരുടെ നായ്ക്കളെ ആക്രമിച്ചു. ബഹളം വെച്ചതോടെയാണ് പുലി ഓടിപ്പോയെന്നും പ്രദേശവാസികള്‍ പറയുന്നു.

തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍.ആര്‍ ടീം മേഖലയില്‍ വെള്ളിയാഴ്ച പരിശോധന നടത്തി. വനം വകുപ്പ് പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഇല്ലെന്നു വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പക്ഷേ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാന്‍ നാട്ടുകാര്‍ തയാറല്ല. മുന്‍പും മുണ്ടക്കയം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.

ഇതോടെ മേഖലയിലുള്ളവര്‍ ഏറെ ഭീതിയിലാണ്. വടിയും ആയുധങ്ങളുമായാണ് പുലര്‍ച്ചെ ജോലിക്ക് പോകുന്ന തൊഴിലാളികള്‍ ഉള്‍പ്പടെ പോകുന്നത്.

വയനാട്ടില്‍ കാപ്പിതോട്ടത്തില്‍ വച്ച്‌ സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നിരുന്നു. ഇതും മുണ്ടക്കയംകാരുടെ ഭീതി വര്‍ധിപ്പിക്കുന്നു. പുലിയെ കൂട് വച്ച്‌ പിടികൂടാന്‍ വനവകുപ്പ് തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.