കാട്ടാനയാക്രമണത്തിൽ വീണ്ടും സംസ്ഥാനത്ത് മരണം; കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഇടുക്കി : മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്. കാട്ടാന ആക്രമണത്തിലല്ല മുരുകൻ മരിച്ചത് എന്നായിരുന്നു വനംവകുപ്പിന്റെ വാദം. മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരി എല്ലുകളും ഒടിഞ്ഞിട്ടുണ്ട്. മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വനം വകുപ്പ് കൈമാറും. പണം നൽകി എങ്കിൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുമെന്നാണ് ബന്ധുക്കളുടെ നിലപാട്.

സമീപത്തെ ഒരു കെട്ടിട നിർമാണ സൈറ്റിലെ ജോലിക്ക്‌ ശേഷം ആടുകൾക്ക് തീറ്റയ്‌ക്കായി സമീപത്തെ കൃഷി ഭൂമിയിലെത്തിയപ്പോഴാണ് കാട്ടാന മുരുകനെ ആക്രമിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയെ വനംവകുപ്പ് ജീവനക്കാർ യാതൊരുവിധ മുൻകരുതലുകളോ പ്രദേശവാസികൾക്ക് മുന്നറിയിപ്പോ നൽകാതെ പെട്ടെന്ന് തുരത്തിയതാണ് ഈ വലിയ അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.