ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കോടതി. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടിയത്. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്ന് തുടങ്ങിയ വാചകങ്ങളാണ് എം സ്വരാജിൻ്റെ പ്രസംഗത്തിലുണ്ടായിരുന്നത്. അയ്യപ്പൻ്റെ ബ്രഹ്മചര്യം അവസാനിച്ചെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു. വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും വിഷ്ണു സുനിൽ നേരത്തെ പരാതി നൽകിയെങ്കിലും കേസ് എടുക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. എം സ്വരാജിൻ്റെ 2018 ലെ പ്രസംഗത്തിൻ്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്.
വിവാദ പരാമർശത്തിൽ റിപ്പോർട്ട് തേടി കോടതി; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ എം സ്വരാജിനെതിരെ പരാതി
