തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന് മുന്നേറ്റം.
വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ പലയിടങ്ങളിലും എൽഡിഎഫ് തരംഗം. അടൂർ ഒന്നാം വാർഡിൽൽ എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിചാരിച്ച തിരുവനന്തപുരം കോർപറേഷനിലും എൽഡിഎഫ് ലീഡ് തുടരുകയാണ്.
തൃശ്ശൂരിൽ യുഡിഎഫ് തിരിച്ചുവരുന്നതിൻ്റെ പ്രതീതി. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് 12 സീറ്റുകളിൽ മുന്നിലാണ്. കോർപറേഷനിൽ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിൻ്റെയും സൂചനകളുണ്ട്. ഏഴ് സീറ്റുകളിലാണ് എൻഡിഎ സ്ഥാനാർത്ഥികൾ മുന്നിലുള്ളത്. ഇടതുമുന്നണി സ്ഥാനാർത്ഥികൾ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയിൽ മൂന്നാമതാണ് എൽഡിഎഫ്.
തിരുവനന്തപുരം പേട്ടയിൽ അതിശക്തമായ ത്രികോണമത്സരം നടക്കുമെന്ന പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥി എസ് പി ദീപകാണ് മുന്നേറുന്നത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസിന്റെ അനിൽകുമാറാണുള്ളത്. കൊല്ലത്തും പലയിടങ്ങളിലും എൽഡിഎഫാണ് മുന്നേറുന്നത്.
അതേസമയം, കൊച്ചി കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിതീർന്നപ്പോൾ 16 ഡിവിഷനുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യസമയങ്ങളിൽ പലയിടങ്ങളിലും യുഡിഎഫ് ലീഡ് ചെയ്‌തെങ്കിലും ഇപ്പോൾ സമനിലയിൽ മുന്നേറുകയാണ്
