കുവൈത്ത് ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി, മൃതദേഹങ്ങള്‍ തിരിച്ചറിയാൻ ഡിഎന്‍എ പരിശോധന, മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാൻ എയര്‍ഫോഴ്സ് വിമാനങ്ങള്‍, വിദേശകാര്യ സഹമന്ത്രി കുവൈത്തിൽ

ഡൽഹി: കുവൈത്ത് ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡിഎന്‍എ പരിശോധന ഫലം കൂടി കിട്ടിയ ശേഷമേ നാട്ടിലെത്തിക്കാനാകൂയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി. കുവൈത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കുകയാണ് ഇന്ത്യ സര്‍ക്കാര്‍.

കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗും സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. പ്രാഥമിക വിവരം ലഭിച്ച ശേഷം ഡൽഹിയില്‍ ഉന്നതതല യോഗം നടക്കും.

വിദേശകാര്യ മന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രി വിവരങ്ങള്‍ തേടിയിരുന്നു. മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനായി എയര്‍ഫോഴ്സ് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരായതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കൂടി സഹകരിപ്പിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

പരിക്കേറ്റവരുടെ പുനരധിവാസമടക്കം കേന്ദ്രസര്‍ക്കാരിന്‍റെ ചര്‍ച്ചകളിലുണ്ട്. കുവൈറ്റ് വിദേശകാര്യമന്ത്രിയുമായി മന്ത്രി എസ് ജയ് ശങ്കര്‍ ചര്‍ച്ച നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കുവൈറ്റിനെ ഇന്ത്യ നന്ദിയറിയിച്ചു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.