കോട്ടയം: നഗരസഭയിലെ മൂന്ന് കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചാമത്തെയാൾക്കും സസ്പെൻഷൻ. നഗരസഭ സെക്രട്ടറിയുടെ പി.എ കൂടിയായ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്സിനെയാണ് സസ്പെന്റ് ചെയ്ത് ഉത്തരവായത്.
കോട്ടയം നഗരസഭയിൽ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന നഗരസഭയിലെ മുൻ ജീവനക്കാരനായ അഖിൽ സി വർഗീസ് ആണ് ആദ്യം സസ്പെൻഷനിൽ ആയത്. ഇയാൾ നിലവിൽ വൈക്കം നഗരസഭയിൽ ആണ് ജോലി ചെയ്യുന്നത്. ഇയാൾക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് മാറുകയും നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയും ആണ്. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ അഖിൽ സി വർഗീസ് തമിഴ്നാട്ടിൽ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. അഖിൽ സി വർഗീസിനെ കൂടാതെ കോട്ടയം നഗരസഭയിൽ പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ആയിരുന്ന ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ ജി, അക്കൗണ്ട് വിഭാഗത്തിലെ സന്തോഷ് കുമാർ എന്നിവരെയാണ് നേരത്തെ ചെയർപേഴ്സൺ സസ്പെൻഡ് ചെയ്തിരുന്നത്.
എന്നാൽ, ഇവർ മൂന്നു പേരുടെയും സസ്പെൻഷൻ ഉത്തരവ് കൗൺസിൽ അംഗീകരിച്ചില്ല. സെക്രട്ടറിയുടെ പിഎ യ്ക്കെതിരേ നടപടി എടുക്കാതെ ഇവരെ സസ്പെൻഡ് ചെയ്യാൻ ആവില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിലപാട് എടുക്കുകയായിരുന്നു. തുടർന്ന് ഇന്നാണ് ആദ്യം ചെയർപേഴ്സൺ സസ്പെൻഡ് ചെയ്ത മൂന്നുപേരുടെയും
സെക്രട്ടറിയുടെ പി എ യുടേയും സസ്പെൻഷൻ ഉത്തരവ് ഡയറക്ടറേറ്റ് പുറത്തിറക്കിയത്.
ഇതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 5 ആയി. തട്ടിപ്പിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവാത്ത നഗരസഭാ സെക്രട്ടറിക്കെതിരേയും ഉടൻ നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
