കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അടച്ചിട്ട വാര്‍ഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ സ്ത്രീ മരിച്ചു.
അപകടമുണ്ടായി രണ്ട് മണിക്കൂറുകള്‍ക്ക് ഇപ്പുറമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയെ കണ്ടെത്തിയത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഇവര്‍.
തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(52)വാണ് തകര്‍ന്നുവീണ കെട്ടിടത്തിലുണ്ടായിരുന്നത്. പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി.
ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു എന്നാല്‍ പിന്നീടാണ് ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങിക്കിടപ്പുണ്ട് എന്ന തരത്തിലുള്ള വിവരം പുറത്തുവന്നത്.
