കെഎസ്ആര്‍ടിസിയിലും സ്വിഫ്റ്റിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍; ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലും സ്വിഫ്റ്റിലും ജോലി വാഗ്ദാനം ചെയ്തു പണം തട്ടല്‍.

കേസില്‍ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി സ്വരൂപ് കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയതെന്നാണ് പൊലീസ് വെളിപ്പെടുത്തുല്‍.

ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് പ്രതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വിഫ്റ്റിലും കെ.എസ്.ആര്‍.ടി.സിയിലും വിവിധ തസ്തികകളില്‍ ജോലി വാങ്ങിനല്‍കാമെന്നും താൻ കെ.എസ്.ആര്‍.ടി.സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് 3,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഇയാള്‍ പലരില്‍ നിന്നായി തട്ടിയെടുത്തത്.

പണം തട്ടിയതിനു പുറമെ പുതിയ ജോലിയില്‍ പ്രവേശിക്കാൻ ചെയ്തുകൊണ്ടിരുന്ന ജോലി രാജിവയ്‍ക്കണമെന്ന് ഇയാള്‍ എല്ലാവരോടും ആവശ്യപ്പെട്ടു. ഇതുപ്രകാരം ഭോപ്പാലില്‍ ഉള്‍പ്പെടെ ജോലിചെയ്തിരുന്നവര്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കുകയും ചെയ്തു.