ബസിൽ സീറ്റ് നിഷേധിച്ചു; ബ്രേക്ക് പിടിക്കുന്നതിനിടെ ബസിൽ വീണ് പരിക്കേറ്റ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയെയും അമ്മയെയും പ്രാഥമിക ചികിത്സ പോലും നൽകാതെ വഴിയിൽ ഇറക്കി വിട്ടു; കോട്ടയം പള്ളിക്കത്തോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

കോട്ടയം : പള്ളിക്കത്തോട് സ്വകാര്യ ബസ്സിൽ നിന്ന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബസിൽ വീണ് പരിക്കേറ്റ കാഴ്ച പരിമിതിയുള്ള വിദ്യാർഥിയെയും അമ്മയെയും വഴിയില്‍ ഇറക്കിവിട്ടതായി പരാതി.

ആനിക്കാട് വെസ്റ്റ് ചപ്പാത്ത് പൈക്കലില്‍ ആരോണ്‍ ബെന്നിയെയും അമ്മ നെജീന മേരിയെയുമാണ് ബസില്‍നിന്ന് ഇറക്കി വിട്ടത്.

ഇന്നലെ രാവിലെ 8.30ന് കോട്ടയം-എരുമേലി റൂട്ടില്‍ സർവീസ് നടത്തുന്ന സെന്‍റ് സെബാസ്റ്റ്യൻ എന്ന സ്വകാര്യബസിലാണ് സംഭവം. മുക്കാലി ചപ്പാത്തില്‍നിന്നു ബസില്‍ കയറിയ അന്ധരായ ഇരുവരും ഇരിപ്പിടം ചോദിച്ചെങ്കിലും ആള്‍ക്കാർ ഇരിക്കുകയാണെന്ന് പറഞ്ഞ് ബസ് ജീവനക്കാരൻ ഇരിപ്പിടം നിഷേധിച്ചു.

ബസ് കുറച്ച്‌ ദൂരം സഞ്ചരിക്കവേ എതിരെ മറ്റൊരു വാഹനം വന്നപ്പോള്‍ പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചെയ്തപ്പോള്‍ ബസിലുണ്ടായിലുന്ന ആരോണ്‍ തല ഇടിച്ച്‌ ബസില്‍ വീണ് പരിക്കേറ്റു.

മുറിവേറ്റ ആരോണിന് പ്രാഥമിക ശുശ്രൂഷ നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാനോ മറ്റൊരു വാഹനം തരപ്പെടുത്തി കൊടുക്കാനോ ബസ് ജീവനക്കാർ തയാറായില്ല. പകരം ഇളപ്പുങ്കല്‍ സ്റ്റോപ്പില്‍ ഇരുവരെയും ഇറക്കി വിടുകയായിരുന്നു.