കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ.ആഗസ്തി കോട്ടയം യുഡിഎഫ് ചെയർമാൻ.
സജി മഞ്ഞക്കടമ്പില്‍ രാജിവച്ചതിന് പിന്നാലെയാണ് ചുമതലയേറ്റത്.
ആഗസ്തി നേരത്തേയും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസാണ് ആഗസ്തിയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ അറിയിച്ചത്.
തുടർന്നാണു ജില്ലാ നേതൃത്വം അദ്ദേഹത്തെ നിയമിച്ചത്.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യുഡിഎഫ് നേതൃയോഗം ചേർന്നത്. 25 വർഷം കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റായിരുന്ന ആഗസ്തി പിന്നീട് ജോസഫ് വിഭാഗത്തോടൊപ്പം ചേരുകയായിരുന്നു.
ജില്ലാ യുഡിഎഫ് ചെയർമാൻ സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ളതാണെന്നും പാർട്ടി ചെയർമാന്റെ തീരുമാനം മറ്റു കക്ഷികള്‍ അംഗീകരിക്കുകയായിരുന്നെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു.
സജിയുടെ രാജി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ബാധിക്കില്ല. സജി മടങ്ങിവന്നാല്‍ ബാക്കി ആലോചിക്കാമെന്നും യുദ്ധഭൂമിയില്‍നിന്ന് ഒരാള്‍ പോയാല്‍ ഒന്നും സംഭവിക്കില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
