നഗ്ന ചിത്രമടക്കം കാണിച്ച് വിദ്യാർത്ഥിനികളടക്കം ഇരുപത്തിഏഴോളം പെൺകുട്ടികളെ പീഡിപ്പിച്ചു; കോട്ടയം കല്ലറ സ്വദേശിയായ യുവാവിന് 23 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി

സ്വന്തം ലേഖകൻ

കോട്ടയം: വിദ്യാർത്ഥിനികളടക്കം ഇരുപത്തിഏഴോളം പെൺകുട്ടികളെ പീഡിപ്പിച്ച പ്രതിയെ 23 വർഷം കഠിന തടവിനും 60000 രൂപ പിഴയടക്കാനും ശിക്ഷിച്ച് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി.

നഗ്ന ചിത്രമടക്കം കാണിച്ച് ഇരുപത്തി ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് കല്ലറ സ്വദേശിയായ യുവാവിന് 23 വർഷം കഠിന തടവും 60000 രൂപ പിഴയും കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചത്.

കടുത്തുരുത്തി കല്ലറ ജിത്തു ഭവനിൽ ജിൻസുവിനെ(27)യാണ് ശിക്ഷിച്ചത്. ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപിക പോലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ 2018 ൽ പിടിയിലായത് .

ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ് പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റിങ്ങുകളും കണ്ടെടുത്തു. രക്ഷിതാക്കളെ വിളിച്ചുവരുത്തി പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്നും പിന്മാറി.

ഇത്തരം ചതിക്കുഴികളെക്കുറിച്ച് പെണ്‍കുട്ടിക്ക് കൂടുതല്‍ അറിവു പകരുന്നതിനിടയിലാണ് തന്റെ കൂട്ടുകാരിയും കെണിയില്‍പ്പെട്ടിരിക്കുകയാണെന്ന വിവരം പൊലീസിന് കൈമാറിയത്. തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി ഓഫീസിൽ ജോലി ചെയ്തിരുന്നതും ഓപ്പറേഷൻ ഗുരുകുലത്തിന്റെ ചാർജ് ഉള്ളതുമായ എസ്ഐ കെ.ആർ അരുൺകുമാർ
നടത്തിയ കൗണ്‍സലിംഗിലാണ് ജിന്‍സുവിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

പീഡന വീരൻ കുടുങ്ങിയത് ഒരു പെൺകുട്ടിയുടെ പിതാവിന്റെ നിശ്ചയദാർഡ്യത്തിനൊടുവിലാണ്. ഇദ്ദേഹം കാര്യങ്ങൾ പൊലീസിനോട് തുറന്ന് പറയാൻ തയ്യാറായതാണ് കേസിന്റെ ഗതി മാറ്റിയതും. പ്രതി 27 പെൺകുട്ടികളെ പീഡിപ്പിച്ചതായുള്ള വിവരം പുറം ലോകമറിയാൻ കാരണമായതും.

മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി
പൊലീസാണ് കേസ് അന്വേഷിച്ചത്.