കനത്ത മഴ; കടുത്തുരുത്തി ആപ്പാഞ്ചിറ പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വെള്ളം കയറി; ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി; കോട്ടയത്ത് വിനോദ സഞ്ചാരത്തിനും രാത്രി യാത്രകള്‍ക്കും വിലക്ക്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് റെഡ് അലർട്ട് നിലനില്‍ക്കുന്ന കോട്ടയത്ത് വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി.

കോട്ടയത്തിന്റെ മലയോര മേഖലയിലുള്ള പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പ്രവേശന വിലക്കേർപ്പെടുത്തിയത്. ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും നിരോധിച്ചു.

കോട്ടയത്തിനുപുറമെ ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. രാത്രി ഏഴ് മണി മുതല്‍ രാവിലെ ആറു മണി വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയത്ത് ശക്തമായ മഴയില്‍ മീനച്ചിലാർ കരകവിയാറായിരിക്കുകയാണ്. മീനച്ചിലാറിന്റെ സമീപ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട് . കൂടാതെ കടുത്തുരുത്തി ആപ്പാഞ്ചിറ പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വെള്ളം കയറി.

തലനാട്ടിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകർന്നു. മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. എന്നാല്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.