കോട്ടയം: പെൻഷൻ ഫണ്ട് തട്ടിപ്പിന് പിന്നാലെ കോട്ടയം നഗരസഭക്ക് വീണ്ടും തലവേദന. ശാന്തിഭവനിലേക്ക് നൽകാനുള്ള പണം നൽകാതെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ മറ്റൊരു ക്ലാർക്കിനും സസ്പെൻഷൻ. കോട്ടയം നഗരസഭയിലെ ക്ലർക്ക് സച്ചിൻ വി ചാക്കോയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
നഗരസഭയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിച്ചു വരുന്ന മുട്ടമ്പലത്തെ ബഗ്ഗർ ഹോമായ ശാന്തിഭവന് അനുവദിച്ചിരുന്ന 7,80,000 രൂപ ലഭിച്ചിട്ടില്ലെന്ന് സ്ഥാപനത്തിലെ അധികൃതർ വ്യക്തമാക്കിയതോടെയാണ് നഗരസഭാ ജീവനക്കാരുടെ അനാസ്ഥ പുറത്തുവരുന്നത്. ബിഎഎംഎസ് മുഖേന പിൻവലിച്ച് 2024 മാർച്ച് 31നുള്ളിൽ ഈ തുക ശാന്തിഭവന് നൽകേണ്ടതായിരുന്നു.
എന്നാൽ, ബഗ്ഗർ ഹോമുമായി ബന്ധപ്പെട്ട ഫയലിൽ സെക്രട്ടറി ഒപ്പുവെച്ചിരുന്നെങ്കിലും ഇ-സബ്മിറ്റ് ചെയ്തിരുന്നില്ല. ഇതോടെയാണ് സച്ചിനെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ കോട്ടയം നഗരസഭയിലെ ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും അനാസ്ഥയും ആണ് വ്യക്തമാകുന്നത്.
