കൊടുംചൂടില്‍ വെന്തുരുകി കോട്ടയം ജില്ല…! ചരിത്രത്തിലാദ്യമായി താപനില 40 ഡിഗ്രിയിലെത്തുമോയെന്ന് ആശങ്ക; ഒപ്പം വേനല്‍ക്കാലരോഗങ്ങളും പടരുന്നു; ദേഹം ചുവന്നു തടിക്കും, തലവദനയും തലകറക്കവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍; ജില്ലയിൽ കനത്ത മുന്നറിയിപ്പ്…

കോട്ടയം: കൊടുംചൂടില്‍ ജില്ല വെന്തുരുകയാണ്. താപനില ചരിത്രത്തിലാദ്യമായി 40 ലെത്തുമോയെന്നാണ് ആശങ്ക.

പകല്‍ താപനിലയില്‍ മൂന്നു ഡിഗ്രിയുടെ വരെ വർദ്ധനയാണ് പ്രവചിച്ചിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ ജാഗ്രതാ നിർദ്ദേശവും നല്‍കിയിട്ടുണ്ട്.

ഈ മാസം മുതല്‍ ജില്ലയിലെ ഉയർന്ന പകല്‍ താപനില 34 ഡിഗ്രിയ്ക്ക് മുകളിലാണ്. ഇതോടൊപ്പം വേനല്‍ക്കാലരോഗങ്ങളും പടരുന്നു. കനത്ത ചൂട് സൃഷ്ടിക്കുന്ന സൂര്യാതപത്തിനും സാദ്ധ്യതയുണ്ട്. ശരീരം ചുവന്നു തടിക്കുക, നാഡിമിടിപ്പ് കുറയുക, ശക്തിയായ തലവേദനയും തലകറക്കവും എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.

നേരിട്ടു വെയില്‍ ഏല്‍ക്കുന്നവരുടെ പുറംഭാഗം, മുഖം, നെഞ്ച്, കഴുത്തിന്റെ പിൻവശം, കൈകാലുകള്‍ എന്നിവിടങ്ങള്‍ ചുവന്ന് തടിച്ചു പൊള്ളലേല്‍ക്കും. കൂടാതെ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ചിക്കൻ പോക്‌സ് പോലുള്ള പകർച്ചവ്യാധികള്‍ക്കും സാദ്ധ്യതയേറെയാണ്.

കുട ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന രണ്ടുതവണ കുളിക്കുന്നതും നല്ലതാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കണം. ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുക.