വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങള്‍; കലാഭവൻ സോബി അറസ്റ്റില്‍

കൊല്ലം: സ്വിറ്റ്സർലാൻഡില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കലാഭവൻ സോബി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കൊല്ലം ചാത്തന്നൂരില്‍ നിന്ന് സുല്‍ത്താൻ ബത്തേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇരുപത്തിയഞ്ചോളം കേസുകളാണ് സോബിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത്.

വയനാട്ടില്‍ മാത്രം സോബിക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ജില്ലയില്‍ നിന്ന് മാത്രം ഇരുപത്തിയാറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരം നടപടികള്‍ ഉണ്ടായതെന്നും കലാഭവൻ സോബി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുകൊണ്ട് ആ കേസില്‍ നിന്ന് പിന്തിരിയുമെന്ന് ആരും കരുതേണ്ടെന്നും സോബി കൂട്ടിച്ചേർത്തു.