കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്ജ്….! എല്‍ഡിഎഫിനായി രംഗത്തിറങ്ങിയ ചാഴിക്കാടനെ കൈവിട്ട് ജനം

കോട്ടയം: 2019 -ല്‍ സിപിഎമ്മിന്റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി. എന്‍ വാസവനെ തോല്‍പിച്ച സ്ഥാനാർത്ഥി -തോമസ് ചാഴിക്കാടൻ.

അതേ ചാഴിക്കാടനാണ് കോട്ടയത്ത് ഇത്തവണ എല്‍ഡിഎഫിനായി രംഗത്ത് ഇറങ്ങിയത്. എന്നാല്‍, യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് ചാഴിക്കാടനേക്കാള്‍ 87464 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. 362348 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്.

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വിളനിലമാണ് കോട്ടയം ലോക്സഭ മണ്ഡലം. എറണാകുളം ജില്ലയിലെ പിറവവും കോട്ടയം ജില്ലയിലെ പാലായും കടുത്തുരുത്തിയും വൈക്കവും ഏറ്റുമാനൂരും കോട്ടയവും പുതുപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേരുന്നതാണ് കോട്ടയം ലോക്സഭ മണ്ഡലം.

2021 -ലെ നിയമസഭ തെരഞ്ഞെടുപ്പ് പരിഗണിച്ചാല്‍ യുഡിഎഫിന് മേല്‍ക്കൈ കോട്ടയത്തുണ്ട്. എങ്കിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സിപിഎമ്മും ചേരുമ്പോള്‍ എല്‍ഡിഎഫിനും ശക്തി ഒട്ടും കുറവായിരുന്നില്ല. 2019 -ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തു നിന്ന് മത്സരിച്ച്‌ വിജയിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴിക്കാടന്‍ 2020 -ലെ മുന്നണി മാറ്റത്തോടെ എല്‍ഡിഎഫിലെത്തിയത് മണ്ഡലത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ മാറ്റി മറിച്ചു.

2019 -ല്‍ സിപിഎമ്മിന്റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി. എന്‍ വാസവനെ തോല്‍പിച്ച അതേ തോമസ് ചാഴിക്കാടനാണ് ഇത്തവണ എല്‍ഡിഎഫിനായി രംഗത്ത് ഇറങ്ങിയതെങ്കിലും രക്ഷയുണ്ടായില്ല. യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് നേതാവ് കെ ഫ്രാന്‍സിസ് ജോര്‍ജ് തന്നെ മുന്നില്‍.

അതേസമയം ബിഡിജെഎസിന് അനുവദിച്ച സീറ്റില്‍ എന്‍ഡിഎയ്ക്കായി പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 163605 വോട്ടാണ് കിട്ടിയത്.