കേടില്ലാത്ത പല്ലുകള്‍ക്കു കേടുവരുത്തി ദന്ത ഡോക്ടര്‍; അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ കോടതി

കോട്ടയം: പല്ലിന്റെ വിടവുനികത്താൻ ചികില്‍സ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകള്‍ക്കു കേടുവരുത്തിയെന്ന പരാതിയില്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

കോട്ടയം വട്ടുകുളം കടപ്പൂർ സ്വദേശിയായ കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനൻ ദന്തല്‍ ക്ലിനിക്കിലെ ദന്തല്‍ സർജൻ ഡോ. ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നല്‍കണമെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.

മേല്‍നിരയിലെ പല്ലിന്റെ വിടവുനികത്താനും പൊട്ടലുണ്ടോ എന്നറിയുന്നതിനുമാണ് ഉഷാകുമാരി കാനൻ ദന്തല്‍ ക്ലിനിക്കിനെ സമീപിച്ചത്. എന്നാല്‍ ക്ലിനിക്കിലെ ദന്തല്‍ സർജൻ ചികില്‍സാർത്ഥം പരാതിക്കാരിയുടെ അനുവാദം ഇല്ലാതെ കുത്തിവയ്പ് എടുത്തു മരവിപ്പിച്ച്‌ കേടുപാടില്ലാത്ത മേല്‍നിരയിലെ ഒരു പല്ലും താഴത്തെനിരയിലെ നാലുപല്ലുകളും രാകിമാറ്റിയെന്നും തുടർന്ന് പല്ലുകള്‍ ക്രൗണ്‍ ചെയ്യുന്നതിന് അഡ്വാൻസ് തുക വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

വേദനയും സംസാരിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ട പരാതിക്കാരി പിറ്റേദിവസം പാലായിലുള്ള ദന്തല്‍ ക്ലിനിക്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും അവിടെ നിന്നുള്ള നിർദേശപ്രകാരം കോട്ടയം ദന്തല്‍ കോളജിലും ചികില്‍സ തേടി. പിന്നീട് പല്ലുകളുടെ ക്രൗണ്‍ ഉറപ്പിക്കുന്നതിനായി കൊച്ചിൻ ഡെന്റല്‍ ക്ലിനിക്കില്‍ 57,600/ ചെലവായി എന്നും പരാതിയില്‍ പറയുന്നു.